ബംഗളൂരു: ഒരുവശത്ത് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തപ്പോൾ ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശങ്ങൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിലും സി.ജെ. റോയ് സജീവമായിരുന്നു. രണ്ടു ലക്ഷത്തിലേറെ പേരാണ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തെ പിന്തുടർന്നിരുന്നത്. ഒരു രൂപപോലും കടമില്ലാതെയാണു തന്റെ ബിസിനസ് മുന്നോട്ടുപോകുന്നതെന്ന് അഭിമുഖങ്ങളിലെല്ലാം അഭിമാനത്തോടെ അദ്ദേഹം പറയുമായിരുന്നു.
പ്രമുഖ ചാനലുകളുടെ റിയാലിറ്റി ഷോകളുടെയും സംഗീതമത്സരങ്ങളുടെയും മുഖ്യസ്പോൺസറായി നിരവധി പേർക്കാണ് അദ്ദേഹം പുതുജീവിതം നൽകിയത്.
ആത്മവിശ്വാസത്തോടെ കർമമേഖലയിൽ കുതിച്ചുയരവേ അദ്ദേഹത്തിനുണ്ടായ അപ്രതീക്ഷിത ദുരന്തം വ്യവസായ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. റോയ്യുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽനിന്ന് റിയൽ എസ്റ്റേറ്റ് മേഖല ഇനിയും മുക്തമായിട്ടില്ല.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണു റോയ്യുടെ കുടുംബം ഉന്നയിച്ചത്. ഐടി ഉദ്യോഗസ്ഥർ ഡിസംബറിൽ രണ്ടു തവണ ഓഫിസ് സന്ദർശിച്ചിരുന്നു. റെയ്ഡുകൾക്കിടെ റോയ് രേഖകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് വെള്ളിയാഴ്ച ഉദ്യോഗസ്ഥർ വീണ്ടുമെത്തി. ഡിസംബർ അവസാനവാരം റെയ്ഡിനായി എത്തുമെന്ന് റോയ്യിയെ മുന്പ് അറിയിച്ചിരുന്നതായും അദ്ദേഹം അവർക്കായി കാത്തിരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. റെയ്ഡുകളെത്തുടർന്ന് താൻ അനുഭവിച്ചിരുന്ന ഉത്കണ്ഠയും മാനസികസമ്മർദവും അദ്ദേഹം പങ്കുവച്ചിരുന്നതായി റോയ്യുമായി അടുപ്പമുള്ളവർ ചൂണ്ടിക്കാട്ടി.
►► വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി
ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ. റോയ്യുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി റോയ് തത്ക്ഷണം മരിച്ചതായി പോസ്റ്റ്മോർട്ടം നടത്തിയ ബൗറിംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. എം.എൻ. അരവിന്ദ് പറഞ്ഞു.
നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു. 6.35 എംഎം വലിപ്പമുള്ള വെടിയുണ്ട കണ്ടെത്തി. നെഞ്ചിൽ തോക്ക് ചേർത്തുവച്ച് ഒറ്റത്തവണയാണു വെടിവച്ചത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാക്കുകയാണ് പോലീസ്. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച രക്തസാന്പിളുകളുടെയും മറ്റും പരിശോധന നടത്തിവരികയാണ്.
►► മുറിയിലേക്കു പോയത് അമ്മയെ വിളിക്കാൻ
റിച്ച്മണ്ട് സർക്കിളിലെ കോണ്ഫിഡന്റ് ഗ്രൂപ്പ് കോർപറേറ്റ് ഓഫീസിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നുകൊണ്ടിരിക്കെ അമ്മയെ ഫോണിൽ വിളിക്കാൻ അനുവാദം ചോദിച്ചാണു റോയി തന്റെ കാബിനിലേക്കു പോയത്. എന്നാൽ ആ വിളി ഒരു വിടവാങ്ങലായിരിക്കുമെന്ന് ആരും കരുതിയില്ല. സ്വന്തം ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് അദ്ദേഹം ജീവനൊടുക്കിയപ്പോൾ സൈലൻസർ ഘടിപ്പിച്ചിരുന്നതിനാൽ ആ വെടിയൊച്ചപോലും പുറത്താരും കേട്ടില്ല. 15 മിനിറ്റുകൾക്കുശേഷം ജീവനക്കാർ മുറിയിലെ കസേരയിൽ രക്തത്തിൽ കുളിച്ച് മരിച്ചിരിക്കുന്ന റോയ്യെയാണ് കണ്ടത്.
അശോക് നഗർ പോലീസ് സ്റ്റേഷനിൽ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ് സമർപ്പിച്ച പരാതിയിലാണു സംഭവദിവസത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളുള്ളത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയാണു ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു മൊഴി നൽകാനായി റോയ് ഓഫീസിലെത്തിയതെന്നും കൂടെ താനുമുണ്ടായിരുന്നുവെന്നും ജോസഫ് പറഞ്ഞു. പിന്നാലെ തന്റെ കാബിനിലേക്കു പോയ റോയ് അമ്മയോടു സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.എന്നാൽ പുറത്തേക്കിറങ്ങിയ താൻ തിരികെ എത്തിയപ്പോൾ കാബിനിലേക്കു കയറാൻ സെക്യൂരിറ്റി സമ്മതിച്ചില്ല.
ആരേയും കാബിനിലേക്കു കയറ്റിവിടരുതെന്ന് റോയ് അറിയിച്ചെന്നായിരുന്നു വിശദീകരണം. പത്തു മിനിറ്റിനുശേഷം താൻ കാബിനു മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്ന് പ്രതികരണമുണ്ടായില്ല. കതക് ഉള്ളിൽനിന്നു ലോക്കിട്ട നിലയിലായിരുന്നു. കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ ഷർട്ടിൽ നിറയെ രക്തവുമായി കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു റോയ്. പൾസ് ഇല്ലെന്ന് മെഡിക്കൽ സ്റ്റാഫ് സ്ഥിരീകരിച്ചു. ഉടൻതന്നെ ആംബുലൻസ് വിളിച്ച് ബംഗളൂരുവിലെ നാരായണ ആശുപത്രിയിലെക്കുകയായിരുന്നുവെന്നും ജോസഫിന്റെ പരാതിയിൽ പറയുന്നു.